'സ്വപ്നമൊഴി' വേണമെന്ന് ക്രൈംബ്രാഞ്ച്: എന്തിനെന്ന് കോടതി; കൊടുക്കരുതെന്ന് ഇ.ഡിയും സ്വപ്‌നയും

'സ്വപ്നമൊഴി' വേണമെന്ന് ക്രൈംബ്രാഞ്ച്: എന്തിനെന്ന് കോടതി; കൊടുക്കരുതെന്ന് ഇ.ഡിയും സ്വപ്‌നയും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. സ്വപ്‌ന നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് വേണമെന്നാണ് എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിന് വേണ്ടിയെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും ഇ.ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വേണ്ടന്നും ആവര്‍ത്തിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇ.ഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രഹസ്യമൊഴി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇ.ഡി അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ഈ മാസം 22 ലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.