പ്രതിഷേധത്തിന്റെ പേരില്‍ ഗുണ്ടായിസം കാണിക്കുന്നവരെ സൈന്യത്തിന് ആവശ്യമില്ല: മുന്‍ കരസേനാ മേധാവി

പ്രതിഷേധത്തിന്റെ പേരില്‍ ഗുണ്ടായിസം കാണിക്കുന്നവരെ സൈന്യത്തിന് ആവശ്യമില്ല: മുന്‍ കരസേനാ മേധാവി

ന്യൂഡല്‍ഹി: സൈന്യത്തില്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി മുന്‍ കരസേനാ മേധാവി വി.പി മാലിക്ക്.

രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ പ്രതിഷേധത്തിന്റെ പേരില്‍ ട്രെയിനും ബസും കത്തിക്കുന്നവരെയോ സൈന്യത്തിന് ആവശ്യമില്ലെന്നും അദേഹം പറഞ്ഞു.

ഐ.ടി.ഐകളില്‍ നിന്നും സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കേണ്ടത്. സാങ്കേതി ജ്ഞാനം ഉള്ളവര്‍ക്ക് നാലുവര്‍ഷത്തിനു ശേഷം തുടര്‍ച്ച നല്‍കാവുന്നതുമാണെന്നും അദേഹം നിര്‍ദേശിച്ചു.
സാങ്കേതിക ജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ മുന്‍ഗണന നല്‍കണം. അവര്‍ക്ക് ബോണസ് പോയിന്റ് നല്‍കണമെന്നും മാലിക്ക് അഭിപ്രായപ്പെട്ടു.

ജനറല്‍ വേദ് പ്രകാശ് മാലിക് എന്ന വിപി മാലിക്, ഇന്ത്യയുടെ പത്തൊമ്പതാമത് കരസേന മേധാവിയായി സേവനം അനുഷ്ടിച്ചു. 1997 സെപ്റ്റംബര്‍ മുതല്‍ 2000 സെപ്റ്റംബര്‍ വരെയായിരുന്നു മേധാവിയായി അദേഹത്തിന്റെ പ്രവര്‍ത്തനകാലാവധി. കാര്‍ഗില്‍ യുദ്ധകാലയളവില്‍ അദേഹമായിരുന്നു കരസേനാ മേധാവി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.