ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളില്‍ ഉണ്ടാകും എന്ന് രോഗി; അവധിയല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്ന് മറുപടി: ആശുപത്രി ജീവനക്കാരിയുടെ പണി പോയി

ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളില്‍ ഉണ്ടാകും എന്ന് രോഗി; അവധിയല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്ന് മറുപടി: ആശുപത്രി ജീവനക്കാരിയുടെ പണി പോയി

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിവരം തിരക്കാന്‍ വിളിച്ച രോഗിയോട് ധിക്കാരപരമായി പെരുമാറിയ വനിതാ ജീവനക്കാരിയുടെ ജോലി പോയി. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് താല്‍ക്കാലിക ജീവനക്കാരിയെ ആശുപത്രി വികസന സമിതി പിരിച്ചു വിട്ടത്.

കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോയെന്ന് ആശുപത്രിയിലേക്ക് വിളിച്ച് ചോദിച്ച രോഗിയോടാണ് താത്ക്കാലിക ജീവനക്കാരി ഡോക്ടറുടെ അവധിയല്ലാത്ത ദിവസങ്ങളില്‍ ജോലിക്കുണ്ടാകുമെന്ന ധിക്കാരപരമായ മറുപടി നല്‍കിയത്.

രോഗി ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഇതേ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍ ഇന്നുണ്ടാകുമോ എന്ന് രോഗി ചോദിച്ചപ്പോള്‍ വേറൊരു നമ്പറില്‍ വിളിച്ച് ചോദിക്കാനാണ് ജീവനക്കാരി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ഇതേരോഗി തന്നെ ഇതിന് മുമ്പും രണ്ട് തവണ വിളിച്ച് ഇതേകാര്യം അന്വേഷിച്ചിരുന്നെന്നും തുടര്‍ച്ചയായി വിളിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരണം നല്‍കി. എന്നാല്‍ ജീവനക്കാരിയുടെ വിശദീകരണത്തില്‍ ആശുപത്രി വികസന സമിതി തൃപ്തരായില്ല.

സംഭവത്തില്‍ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ജീവനക്കാരിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയും ഇടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.