അഗ്‌നിപഥിനെതിരെ തിരുവനന്തപുരത്തും കോഴിക്കോട്ടും ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ച്ച്; തമിഴ്‌നാട്ടിലും പ്രതിഷേധം

അഗ്‌നിപഥിനെതിരെ തിരുവനന്തപുരത്തും കോഴിക്കോട്ടും ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ച്ച്; തമിഴ്‌നാട്ടിലും പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് വര്‍ഷ സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികള്‍ തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.

സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായിക ക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് എഴുത്തു പരീക്ഷ നടത്താനാകാതിരുന്നതോടെ ഇവരുടെ റിക്രൂട്ട്മെന്റ് നീണ്ടുപോകുകയായിരുന്നു.

കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചു കൂടിയത്. മെഡിക്കല്‍, കായിക്ഷമത പരീക്ഷകള്‍ പാസായ ഉദ്യോഗാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്. എഴുത്തു പരീക്ഷ എത്രയും വേഗം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ചെന്നൈയില്‍ രാജ്ഭവനിലേക്ക് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധവുമായെത്തിയത്. ചെന്നൈ യുദ്ധ സ്മാരകത്തിന് മുന്നിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടി. ചെന്നൈയില്‍ സമാധാനപരമായാണ് സമരം നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.