ബില്ലുകള്‍ എം.പിമാര്‍ക്കൊപ്പം ഇനി മാധ്യമങ്ങള്‍ക്കും ലഭിക്കും

ബില്ലുകള്‍ എം.പിമാര്‍ക്കൊപ്പം ഇനി മാധ്യമങ്ങള്‍ക്കും ലഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള പുതിയ ബില്ലുകള്‍ എം.പിമാര്‍ക്ക് നല്‍കുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്കും നല്‍കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള.

പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് പുതിയ നിയമങ്ങളെ കുറിച്ചറിയാന്‍ ഇത് സഹായകരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളിന് പകരം സെന്‍ട്രല്‍ ലോഞ്ച് ആയിരിക്കും ഉണ്ടാകുകയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ലോക്സഭ സ്പീക്കര്‍ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവേളയില്‍ പാര്‍ലമെന്‍ററി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

എം.പിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി സ്വതന്ത്രമായി സംവദിച്ചിരുന്ന സെന്‍ട്രല്‍ ഹാള്‍ പുതിയ പാര്‍ലമെന്‍റില്‍ ഇല്ലെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോഴാണ് അതിന് പകരം സെന്‍ട്രല്‍ ലോഞ്ച് ഉണ്ടാക്കുന്നുണ്ടെന്നും അവിടെ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞത്.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ഒപ്പം രാജ്യത്തെ എല്ലാ നിയമസഭകളുടെയും നടപടികളും ചര്‍ച്ചകളും ബില്ലുകളും ലഭ്യമാകുന്നതരത്തില്‍ ഡിജിറ്റല്‍ പാര്‍ലമെന്റ് ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ലോക്സഭയും രാജ്യസഭയും പോലെ സംസ്ഥാന നിയമസഭകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യമുയരുന്നുണ്ടെന്നും ഇത് അംഗീകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.