ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ പാകിസ്താനികള്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ രണ്ടും തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ രണ്ട് പേരെയുമാണ് സുരക്ഷസേന വെടിവെച്ചുകൊന്നത്. അറസ്റ്റിലായ ഭീകരന്‍ ഷോക്കറ്റ് അഹമ്മദ് ഷെയ്‌ഖില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോലാബ് മേഖലയില്‍ പൊലീസും സൈന്യവും സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.
സേനയുടെ നീക്കത്തിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി ജില്ലയായ കുപ്‌വാരയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. കുപ്‌വാരയിലെ ഭീകര ഒളിത്താവളം തിരയുന്നതിനിടെ സംയുക്ത തിരച്ചില്‍ സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയെന്ന് പൊലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.