കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം വേണം; നാളെ മുതൽ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ

കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം വേണം;  നാളെ മുതൽ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളി സംഘടനകളുടെ തീരുമാനം. സിഐടിയു നേതൃത്വത്തില്‍ നാളെ ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധം നടത്തും.

സമരം സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാവിലെ മുതല്‍ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശമ്പള പ്രതിസന്ധി അടക്കം കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധര്‍ണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്. ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.

സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ചയോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുപത്തിയേഴാം തീയതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.