റാങ്ക്പട്ടിക നീട്ടല്‍: മൂന്നുമാസം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

റാങ്ക്പട്ടിക നീട്ടല്‍: മൂന്നുമാസം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടി നല്‍കണമായിരുന്നെന്ന് ഹൈക്കോടതി. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസംകൂടി നീട്ടിനല്‍കിയതായി കണക്കാക്കണം. കോവിഡ് സമയത്ത് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നതു കണക്കിലെടുക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ളെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും (കെ.എ.ടി.) സിംഗിള്‍ ബെഞ്ചും തള്ളിയതിനെത്തുടര്‍ന്നായിരുന്നു അപ്പീല്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നുവന്നാല്‍ മൂന്നുമാസം മുതല്‍ ഒന്നരവര്‍ഷംവരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ചട്ടപ്രകാരം പിഎസ്‌സിക്ക് അധികാരമുണ്ട്.

2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ പട്ടികകള്‍ക്ക് 2021 ഓഗസ്റ്റ് നാലുവരെ പിഎസ്‌സി സമയം നീട്ടിനല്‍കിയിരുന്നു. ഇങ്ങനെ നീട്ടിനല്‍കിയപ്പോള്‍ ചില റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസത്തില്‍ കുറവാണ് ലഭിച്ചതെന്നും ഏകീകൃതസ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.