‘ഓപ്പറേഷന്‍ റേസ്'; ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിൽ നാളെ മുതൽ കര്‍ശന നടപടി

‘ഓപ്പറേഷന്‍ റേസ്'; ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിൽ നാളെ മുതൽ കര്‍ശന നടപടി

തിരുവനന്തപുരം: പൊതുനിരത്തിലെ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരത്തിലൂടെയുള്ള മത്സരങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ മന്ത്രി ആന്റണി രാജു മോട്ടോര്‍‌ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന നാളെ മുതൽ ആരംഭിക്കും. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസില്‍ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന പരിശോധന.

രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും.

മത്സര ഓട്ടം സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നൽകിയത്.

ഗതാഗത മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.