പാലാ ജനറല്‍ ആശുപത്രിക്ക് ഇനി കെ.എം മാണിയുടെ പേര്; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

പാലാ ജനറല്‍ ആശുപത്രിക്ക് ഇനി കെ.എം മാണിയുടെ പേര്; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം മാണിയുടെ പേര് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. ബൈപാസ് റോഡ് അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു. 

പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി സ്വന്തം വസ്തു സൗജന്യമായി മാണി വിട്ടു നല്‍കിയിരുന്നു. 1964 മുതല്‍ 2019 ൽ മരിക്കുന്നത് വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു അദ്ദേഹം.

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് ഇട്ടതിനെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്തു. ജനറല്‍ ആശുപത്രി അനുവദിപ്പിക്കുവാനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ കെ എം മാണിയുടെ സ്മരണയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്ത മുഖ്യമന്ത്രിയ്ക്ക് നന്ദിയെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.