സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നല്‍കില്ല; അപേക്ഷ കോടതി തള്ളി

സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നല്‍കില്ല; അപേക്ഷ കോടതി തള്ളി

കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ. ഡിക്ക് നല്‍കില്ല. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി.

കോടതി വഴി മൊഴി ഇ.ഡിക്ക് നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ മൊഴി നല്‍കാനാവില്ലെന്നും കസ്റ്റംസ് വാദിച്ചിരുന്നു.

അതേസമയം സ്വര്‍ണക്കടത്തിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ പ്രക്ഷുപ്തമാക്കും. സഭാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീര്‍പ്പ് ശ്രമങ്ങളെ കുറിച്ചുമാണ്.

പ്രതിപക്ഷത്തിന്റെ ചോദ്യമുന മുഴുവന്‍ മുഖ്യമന്ത്രിക്ക് നേരെയാണ്. 2016ല്‍ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടോ, എന്ത് നടപടി എടുത്തു കോടതിയില്‍ മൊഴി നല്‍കിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ സ്വാധീനീച്ച് മൊഴിമാറ്റാന്‍ ഒരു മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇടനിലക്കാരനായോ, ഇടനിലക്കാരനും മുന്‍ വിജിലന്‍സ് മേധാവിയും നിരവധി തവണ സംസാരിച്ചോ, സംസാരിച്ചെന്ന് കണ്ടെത്തിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയോ, സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയെ പാലക്കാട് നിന്നും വിജിലന്‍സ് പിടിച്ചു കൊണ്ടുപോയത് എന്തിനാണ്, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ആക്രമിച്ചതായി പരാതി കിട്ടിയോ എന്നിങ്ങനെ നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളേറെയും സ്വര്‍ണക്കടത്തില്‍ ചുറ്റിപ്പറ്റി തന്നെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.