ന്യൂഡൽഹി: ജി സാറ്റ് 24 ഭ്രമണ പഥത്തില്‍. ഐ.എസ്.ആര്‍.ഒ വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ചു.
ഉപഗ്രഹത്തിന്റെ ടെലിവിഷന്‍ സംപ്രേഷണ ശേഷി പൂര്‍ണമായും ടാറ്റ പ്ലേ എന്ന സ്വകാര്യ കമ്പനിക്ക് പതിനഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ആദ്യമായാണ് ഇന്ത്യന്‍ ഉപഗ്രഹം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത്.
പുലര്‍ച്ചെ 3.20 ന് ഏരിയന്‍ 5 റോക്കറ്റില്‍ കുതിച്ച ഉപഗ്രഹം 40 മിനിറ്റില്‍ 35,825 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
പിന്നീട് കര്‍ണാടകത്തിലെ ഹാസനിലെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്റര്‍ നിയന്ത്രണം ഏറ്റെടുത്തു.
ജി സാറ്റിനൊപ്പം മലേഷ്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ മീ സാറ്റും വിക്ഷേപിച്ചു. മൊത്തം 10,863കിലോഗ്രാം ഭാരം. ഏരിയന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമാണ് ജി.സാറ്റ് 24.