തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. ഇതിനായി മെട്രോമാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പദ്ധതികളാണ് കേന്ദം പരിഗണിക്കുന്നത്. എന്നാൽ സില്‍വര്‍ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രിയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
അതിനിടെ 'സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സര്‍ക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ജിയോ ടാഗിങ് വഴി അതിര്‍ത്തി നിര്‍ണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും' കെ റെയില്‍ നടത്തിയ ജനസമക്ഷം 2.0 ഓണ്‍ലൈന്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.