ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ഇടപെട്ടു; കത്ത് പുറത്തുവിട്ട് രാഹല്‍ ഗാന്ധി

 ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ഇടപെട്ടു; കത്ത് പുറത്തുവിട്ട് രാഹല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാന മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവിട്ട് രാഹല്‍ ഗാന്ധി.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ഇന്നലെ അയച്ച കത്തടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കിയത്. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്നാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. കേന്ദ്ര ഉന്നതാധികാര സമിതിയും കാലാവസ്ഥാ മന്ത്രാലയവും നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കുന്നതാണ് സുപ്രീം കോടതി വിധി. കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം പങ്കുവെച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.