കോഴിക്കോട്: ഒരു കാരണവുമില്ലാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത് മറ്റൊരു വലിയ സംഭവം ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയെന്ന് വാദം കനപ്പെടുന്നു. കോഴിക്കോട് ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഹൈന്ദവ യുവാവായ ജിഷ്ണുവിനെ 30 ഓളം വരുന്നവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ദേശീയ തലത്തില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട നജാഫ് ഫാരിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഇയാള്‍ പകല്‍ സിപിഎം അനുഭാവിയും രാത്രി എസ്ഡിപിഐയുടെ പ്രവര്‍ത്തകനുമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഇത്തരത്തില്‍ നിരവധി ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞു കയറിയെന്ന വാര്‍ത്തയ്ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത റീച്ചും ലഭിച്ചു.
ബാലുശേരിയിലെ വിഷയം സജീവ ചര്‍ച്ചയായി നിന്നാല്‍ ഹൈന്ദവരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം വിട്ടേക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ദേശീയ നേതാവായ രാഹുലിന്റെ ഓഫീസ് അക്രമിച്ചതെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. സിപിഎം തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ വലിയ തോതില്‍ എതിര്‍പ്പുണ്ട്.
ബാലുശേരി സംഭവം കൂടി വന്നതോടെ സിപിഎം വലിയ പ്രതിരോധത്തിലേക്ക് പോകുകയും ചെയ്തിരുന്നു. അപ്പോഴാണ് രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെടുന്നതും ചര്‍ച്ചകള്‍ ആ തരത്തില്‍ വഴിമാറി പോകുന്നതും.
മലബാര്‍ ഭാഗത്ത് പലയിടത്തും സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നിരവധിപേര്‍ അടുത്ത കാലത്ത് എസ്ഡിപിഐയിലേക്ക് ചേക്കേറുന്നുണ്ട്. മുമ്പൊക്കെ രഹസ്യമായി പ്രവര്‍ത്തിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നവര്‍ ഇപ്പോള്‍ പരസ്യമായി രംഗത്തിറങ്ങിയെന്ന് മാത്രം.
ബിജെപി ഭയം ഊതി കത്തിച്ച് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി നേടാന്‍ മുന്നണികള്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ എസ്ഡിപിഐ കൂടുതല്‍ ശക്തമാകുന്നത് ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൈവിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതായി മുന്നണികള്‍ കണക്കു കൂട്ടുന്നു.