വിമതപക്ഷം രണ്ടും കല്‍പ്പിച്ചു തന്നെ; 'ശിവസേന ബാലസാഹെബ് ' രാഷ്ട്രീയ പാര്‍ട്ടിയായേക്കും, മുംബൈയില്‍ നിരോധനാജ്ഞ

വിമതപക്ഷം രണ്ടും കല്‍പ്പിച്ചു തന്നെ; 'ശിവസേന ബാലസാഹെബ് ' രാഷ്ട്രീയ പാര്‍ട്ടിയായേക്കും, മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: ശിവസേനയിലെ പ്രതിസന്ധി പിളര്‍പ്പില്‍ അവസാനിക്കാനുള്ള സാധ്യതകള്‍ ഏറുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം 'ശിവസേന ബാലസാഹെബ്ട എന്ന് അറിയപ്പെടുമെന്ന് വിമതവിഭാഗം വ്യക്തമാക്കി. ശിവസേന ബാലസാഹെബ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായതായും റിപ്പോര്‍ട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വമാണ് വിമത വിഭാഗത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. സാമ്പത്തികമായും നിയമപരമായും എല്ലാത്തരത്തിലുമുള്ള പിന്തുണ ഉണ്ടാകുമെന്ന് വിമതരെ ബിജെപി നേതൃത്വം നേരിട്ട് അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉദ്ധവ് താക്കറെ പക്ഷത്തു നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും വിമത പക്ഷത്തേക്ക് വരുംദിവസങ്ങളില്‍ ഒഴുകിയേക്കും. സഞ്ജയ് റാവത്തും ചില നേതാക്കളും മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഇവരൊന്നും ജനപിന്തുണയോ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണോ ഏറെയുള്ള നേതാക്കളുമല്ല.

ബാല്‍ താക്കറെയുടെ മകനാണെങ്കിലും ഉദ്ധവിന് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമില്ല. എന്നാല്‍ എല്ലാവരെയും പരിഗണിക്കപ്പെടുന്ന ഷിന്‍ഡെ ശൈലിക്ക് ആരാധകര്‍ ഏറെയാണ് താനും. പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഉദ്ധവ് പക്ഷം കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.

വിമതര്‍ നിയമനടപടികള്‍ അവസാനിക്കുന്നത് വരെ ഗുവാഹട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് സൂചന. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിലിന്റെ പരിഗണനയിലാണ്.

വിമത എംഎല്‍എമാരുടെ വസതികള്‍ക്കും ഓഫീസുകള്‍ക്കും നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.