വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ച് കെഎസ്ഇബി; 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് കൂടില്ല

വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ച് കെഎസ്ഇബി; 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് കൂടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അനാഥാലയം, അങ്കണവാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല.

2022-23 വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാണ് പ്രഖ്യാപിച്ചത്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല.

വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും ഇനിമുതല്‍ നിരക്ക് തീരുമാനിക്കുക. ഏജന്‍സി വരുത്തുന്ന വീഴ്ച മൂലമുള്ള ഭാരം ഉപഭോക്താക്കളിലേക്ക് നല്‍കാന്‍ അനുവദിക്കില്ല.

പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ധനവെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മീഷന്‍ താരിഫ് പുറത്തിറക്കുന്നതെന്നും സാധാരണക്കാരെയും കര്‍ഷകരേയും വ്യവസായികളേയും പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.