നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, സ്വപ്നയുടെ വെളിപ്പെടുത്തല്‍; ചൂടുപിടിക്കാന്‍ വിഷയങ്ങളേറെ

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, സ്വപ്നയുടെ വെളിപ്പെടുത്തല്‍; ചൂടുപിടിക്കാന്‍ വിഷയങ്ങളേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെയാണ് സമ്മേളനം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും.

വിമാനത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചു കീറി.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കു കുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചര്‍ച്ചയാക്കിയേക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്ന ശേഷം ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശന്‍ പൊട്ടിത്തെറിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.