ആലുവ പ്രസന്നപുരം വികാരിയെ മാറ്റിയതിൽ പ്രതിഷേധം: എറണാകുളം അങ്കമാലി അതിരൂപതാസ്ഥാനത്ത് ധർണ്ണ

ആലുവ പ്രസന്നപുരം വികാരിയെ മാറ്റിയതിൽ  പ്രതിഷേധം: എറണാകുളം അങ്കമാലി അതിരൂപതാസ്ഥാനത്ത്  ധർണ്ണ

എറണാകുളം: ആലുവ പ്രസന്നപുരം ഇടവക വികാരിയായിരുന്ന ഫാ. സെലെസ്റ്റിൻ ഇഞ്ചക്കലിനെ വികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിൽ അതിരൂപതാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതാ ആസ്ഥാനത്ത് ധർണ്ണ നടത്തി. കുർബാന ക്രമത്തെ സംബന്ധിച്ചുള്ള സിനഡ് തീരുമാനങ്ങൾ നടപ്പിലാക്കുക , ഫാ. സെലെസ്റ്റിനെ ക്രൂശിക്കുന്നത് തടയുക, വ്യാജ രേഖ കേസിൽ പെട്ട വൈദീകരെ പുറത്താക്കാക്കുക എന്നിങ്ങനെ ഉള്ള ആവശ്യങ്ങളാണ് ധർണ്ണയിൽ ഉയർന്നത്.
ചെറിയാൻ കവലക്കൽ , അഡ്വ. മത്തായി മുതിരേന്തി , സേവ്യർ മാടവന , ജോമോൻ ആരക്കുഴ , അമൽ ചെറുതുരുത്തി , സിലിയ ആന്റണി , മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.

ഏകീകൃത കുർബാന അർപ്പണം സംബന്ധിച്ചുള്ള സിനഡ് നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഫാ. സെലെസ്റ്റിനെതിരെ വിമത വൈദീകരും ഏതാനും ചില വിശ്വാസികളും അതിരൂപതയ്ക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ തുടർനടപടിയായി ഫാ.സെലെസ്റ്റിനോട് അതിരൂപതാ നേതൃത്വം സ്ഥലംമാറ്റത്തിനായ്‌ സമ്മതം ചോദിക്കുകയും അസാധാരണമായ ട്രാൻസ്ഫർ ആയതിനാൽ അച്ചൻ അതിനു വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇടവക ഭരണം ഫൊറാന വികാരിക്ക് കൈ മാറിക്കൊണ്ട് ബിഷപ്പ് കരിയിൽ ഉത്തരവിടുകയും ചെയ്തു . മറ്റൊരിടത്തേക്ക് നിയമനം നല്കിയിട്ടില്ലാത്തതിനാൽ അദ്ദേഹം ഇപ്പോൾ ഇടവകയിൽ തന്നെ കഴിയുകയാണ്.
സിനഡ് ക്രമ അനുസരിച്ച് കുർബാന അർപ്പണം നടത്തി വന്ന മറ്റൊരു വൈദീകനെയും ഇടവക വികാരി സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയിരുന്നു.സീറോ മലബാർ സഭാ സിനഡിന്റെയും മാർപ്പാപ്പയുടെയും തീരുമാനങ്ങൾക്ക് എതിരുനിൽക്കുന്ന എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരിയും കൂട്ടരും മാർപ്പാപ്പയെ അനുകൂലിക്കുന്ന വൈദീകരെ തിരഞ്ഞു പിടിച്ച് പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.