സില്‍വര്‍ ലൈന്‍ കല്ലിടലിന് മാത്രം ഇതുവരെ ചെലവാക്കിയത് 1.33 കോടി രൂപ; കേന്ദ്രസര്‍ക്കാര്‍ വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്‌തെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ കല്ലിടലിന് മാത്രം ഇതുവരെ ചെലവാക്കിയത് 1.33 കോടി രൂപ; കേന്ദ്രസര്‍ക്കാര്‍ വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്‌തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കേ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലിനു മാത്രമായി ചെലവാക്കിയത് 1.33 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.

സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി കല്ലിടുന്നതിന് ഇതുവരെയായി 1.33 കോടി രൂപ ചെലവഴിച്ചു. 19,691 കല്ലകളാണ് സ്ഥാപിക്കാനായി വാങ്ങിയത്. ഇതില്‍ 6,744 എണ്ണം സ്ഥാപിച്ചതായും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാമെന്ന് നീതി ആയോഗ്, കേന്ദ്ര റെയില്‍വേ മന്ത്രാലയം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സപെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന് പദ്ധതിയില്‍ അനുകൂല തീരുമാനമാണുള്ളത്.

കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സാമ്പത്തിക കാര്യ മന്ത്രാലയം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയും പിന്നീട് കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തി വെച്ചിട്ടില്ലെന്ന് കെ റെയില്‍ എംഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളില്‍ ജിയോ മാപ് വഴി പഠനം നടത്തുമെന്നും വി. അജിത് കുമാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.