തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക റിപ്പോർട്ട്. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നല്‍കിയില്ല. പൊലീസിനെ മറികടന്ന് പ്രതിഷേധ പ്രവര്‍ത്തകര്‍ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തല്‍. ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തിലും വിശദമായ അന്വേഷണം ഉണ്ടാകും.