ജി.എസ്.ടി 12% ആയി കുറച്ചു, കടത്തുകൂലി കുറയും; നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല

ജി.എസ്.ടി 12% ആയി കുറച്ചു, കടത്തുകൂലി കുറയും; നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിക്കുമ്പോള്‍ കടത്തു കൂലി കൂടുന്നതിനാല്‍ ചരക്കു നീക്കത്തിനുള്ള 18% ജി.എസ്.ടി 12% ആയി കുറയ്ക്കാന്‍ ചണ്ഡിഗഡില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇന്ധന വില അടക്കമുള്ള വാഹന വാടകയിലാണ് നികുതി ഇളവ്.

ജി.എസ്.ടി കാരണം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്താനുള്ള നഷ്ടപരിഹാര സെസ് ജൂണ്‍ 30ന് ശേഷവും തുടരുന്നതില്‍ തീരുമാനമായില്ല. വരുമാന നഷ്ടം തുടരുന്നതിനാല്‍ സെസ് തുടരണമെന്ന് കേരളം അടക്കം 17 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

അതേസമയം കാസിനോകള്‍, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങിയവയെ ചൂതാട്ടം എന്ന വിഭാഗത്തില്‍പ്പെടുത്തി 28 % ജി.എസ്.ടി ചുമത്തുന്നതില്‍ ഗോവ ആശയക്കുഴപ്പം പ്രകടിപ്പിച്ചതിനാല്‍ മാറ്റിവച്ചു. ആഗസ്റ്റ് ആദ്യം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

കൂടാതെ മലയോര മേഖലകളിലെ റോപ്വേ ചരക്കു നീക്കത്തിനുള്ള ജി.എസ്.ടി 18ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും കുറച്ചു. മാറ്റങ്ങള്‍ ജൂലൈ 18ന് ശേഷം നിലവില്‍ വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.