ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഐ.എസ് ബന്ധം; സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും പങ്ക്

ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഐ.എസ് ബന്ധം; സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും പങ്ക്

ഉദയ്പൂര്‍: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികള്‍ക്ക് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റ് ( ഐ.എസ്) ബന്ധമെന്ന് പൊലീസ്. മാര്‍ച്ച് 30ന് ജയ്പൂരില്‍ സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കെടുത്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴി ഐ.എസിന്റെ റിമോട്ട് സ്ലീപ്പര്‍ ഓര്‍ഗനൈസേഷനായ അല്‍സുഫയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അക്താരി ഉദയ്പൂരിലെ അല്‍-സുഫയുടെ തലവനാണ്. മുമ്പ് ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐ.എസ് ഭീകരന്‍ മുജീബുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കനയ്യ ലാല്‍ എന്ന തയ്യല്‍കട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി രാജ് എന്നിവരെ രാജ്‌സമന്‍ദ് ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ മുഹമ്മദ് റിയാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തിമായത്. ഇതില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍ പൊലീസും എന്‍ഐഎയും.

അതേസമയം സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ബിജെപി വിമര്‍ശിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരില്‍ വ്യാപാരികള്‍ ബന്ദ് നടത്തും. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.