രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന കർശനം: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന കർശനം: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് പരിശോധന കർശനമാക്കാൻ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വിമാനങ്ങളില്‍ രണ്ട് ശതമാനം പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക. ഈ പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് നൽകാനും നിര്‍ദേശമുണ്ട്.

പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഐസോലേഷനില്‍ പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ​ആശുപത്രികളില്‍ പനി ലക്ഷണവുമായി എത്തുന്ന ആളുകളില്‍ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിര്‍ദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച്‌ കര്‍ശനമായ നിരീക്ഷണം നടത്താനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇതുസംബന്ധിച്ച്‌ കത്ത് സംസ്ഥാനങ്ങൾക്ക് നല്‍കിയത്. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.