'പാര്‍ട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ല'; പ്രവാചക നിന്ദയിൽ നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

'പാര്‍ട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ല'; പ്രവാചക നിന്ദയിൽ നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. അവരുടെ വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി.  പാര്‍ട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ലെന്ന് പറഞ്ഞ കോടതി നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി.

തനിക്കെതിരെയുള്ള എല്ലാ എഫ്‌.ഐ.ആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.എന്നാല്‍ ശക്തമായ പരാമര്‍ശവും വിമര്‍ശനവുമാണ് നൂപുര്‍ ശര്‍മക്ക് സുപ്രീം കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. ഉദയ്പുര്‍ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം നൂപുര്‍ ശര്‍മയുടെ പ്രസ്താവനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

തികച്ചും അപക്വമായ പ്രസ്താവനയാണ് നൂപുര്‍ ശര്‍മയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ച് വിമര്‍ശിച്ചു. 'ചാനല്‍ ചര്‍ച്ചയില്‍ നൂപുര്‍ ശര്‍മ എങ്ങനെയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഞങ്ങള്‍ കണ്ടതാണ്. ഇതെല്ലാം പറഞ്ഞിട്ടും പിന്നീട് അവര്‍ താനൊരു അഭിഭാഷകയാണെന്ന് പറയുന്നത് അപമാനകരമാണ്. രാജ്യത്തോട് മുഴുവനും അവര്‍ മാപ്പുപറയേണ്ടിയിരിക്കുന്നു' എന്ന് ജസ്റ്റിസ് സൂര്യകാന്ത മിശ്ര ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.