ആളില്ലാ യുദ്ധവിമാനം വിജയകരമായി പറന്നു; ഡി.ആര്‍.ഡി.ഒയ്ക്ക് ചരിത്ര നേട്ടം

ആളില്ലാ യുദ്ധവിമാനം വിജയകരമായി പറന്നു; ഡി.ആര്‍.ഡി.ഒയ്ക്ക് ചരിത്ര നേട്ടം

ബംഗളുരു: സ്വദേശ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.). വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്ളൈയിങ് വിങ് ടെക്നോളജി ഡെമോസ്ട്രേറ്റര്‍ ആദ്യമായി പറത്തിയത്.

വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാന്‍ഡിങും സുഗമമായിരുന്നിവെന്ന് ഡി.ആര്‍.ഡി.ഒ. പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസനത്തിനായുള്ള നിര്‍ണായക സാങ്കേതിക വിദ്യകളുടെ ശേഷി തെളിയിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണിത്. തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവെപ്പു കൂടിയാണിതെന്നും ഡിആര്‍ഡിഒ പറഞ്ഞു.

ബംഗളുരു ആസ്ഥാനമായി ഡി.ആര്‍.ഡി.ഒയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലബോറട്ടറിയായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (എ.ഡി.ഇ.) ഈ ആളില്ലാ യുദ്ധവിമാനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ എയര്‍ഫ്രെയിം, അണ്ടര്‍ കാര്യേജ്, ഫ്ളൈറ്റ് കണ്‍ട്രോളുകള്‍, ഏവിയോണിക് സംവിധാനം എന്നിവയെല്ലാം തദ്ദേശീയമായി തയ്യാറാക്കിയതാണ്.

ആദ്യ പറക്കല്‍ വിജയമായതില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡി.ആര്‍.ഡി.ഒ ടീമിനെ അഭിനന്ദിച്ചു. ആളില്ലാ വിമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഡി.ആര്‍.ഡി.ഒ. ചെയര്‍മാനും പ്രതിരോധ വകുപ്പ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി പ്രശംസിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.