സൈന്യമെത്തും മുന്‍പേ കൊടുംഭീകരരെ കൈകാര്യം ചെയ്ത് ഗ്രാമവാസികള്‍; ധീരതയ്ക്ക് ഏഴ് ലക്ഷം റിവാര്‍ഡ്

സൈന്യമെത്തും മുന്‍പേ കൊടുംഭീകരരെ കൈകാര്യം ചെയ്ത് ഗ്രാമവാസികള്‍; ധീരതയ്ക്ക് ഏഴ് ലക്ഷം റിവാര്‍ഡ്

ശ്രീനഗര്‍: മാരകായുധങ്ങളുമായെത്തിയ എത്തിയ കൊടും ഭീകരന്‍മാരെ കീഴടക്കി ഗ്രാമവാസികളുടെ ധീരത. കാശ്മീരിലെ റിയാസി ജില്ലയിലെ തുക്‌സാന്‍ ഗ്രാമത്തിലാണ് എകെ 47 തോക്കുകളും ഗ്രനേഡുകളുമായെത്തിയ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ഫൈസല്‍ അഹമ്മദ് ദാര്‍, താലിബ് ഹുസൈന്‍ എന്നിവരെയാണ് ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ഭീകരരുടെ പക്കല്‍ നിന്ന് കനത്ത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഗ്രാമവാസികളുടെ ഇടപെടലില്‍ വലിയ ആക്രമണമാണ് ഒഴിവായത്. രണ്ട് എകെ 47 തോക്കുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും ഭീകരരുടെ കൈവശമുണ്ടായിരുന്നു.

പിടിയിലായ ഭീകരര്‍ കാശ്മീര്‍ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവരാണ്. ഇവര്‍ക്കായി പൊലീസും സൈന്യവും ഏറെക്കാലമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അഹമ്മദ് ദാര്‍ പുല്‍വാമയിലെ ഭീകരവാദിയാണ്. താലിബ് ഹുസൈന്‍ രജൗരിയിലെ ഇരട്ട ഐഇഡി ആക്രമണത്തിന് ശേഷം ഒളിവിലായിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ സംഘടനകളുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഗ്രാമവാസികള്‍ക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഗ്രാമവാസികളെ പ്രകീര്‍ത്തിച്ച് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രംഗത്ത് വന്നു. ഗ്രാമവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. നാട്ടുകാര്‍ കാണിക്കുന്ന ഇത്തരത്തിലുള്ള നിശ്ചയദാര്‍ഢ്യത്തില്‍ തീവ്രവാദത്തിന്റെ അവസാന നാളുകള്‍ വിദൂരമല്ലെന്ന് മനോജ് സിന്‍ഹ അഭിപ്രായപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.