പനിച്ച് കേരളം: ഒരുമാസത്തിനിടെ ചികിത്സ തേടിയത് മൂന്നരലക്ഷത്തിലധികം പേര്‍

പനിച്ച് കേരളം: ഒരുമാസത്തിനിടെ ചികിത്സ തേടിയത് മൂന്നരലക്ഷത്തിലധികം പേര്‍

കണ്ണൂര്‍: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ദിവസേന 15,000 ത്തിലധികം പേരാണ് പനി ബാധിതരാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. വടക്കന്‍ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്.

മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പകര്‍ച്ചപ്പനി വ്യാപകമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാസര്‍ഗോഡ് ആണ് മുന്നില്‍. ഇന്നലെ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്.

സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം പനി ബാധിച്ചത് 3,50,000 പേര്‍ക്കാണ്. കൂടാതെ വയനാട്ടില്‍ എലിപ്പനി ഭീഷണിയുമുണ്ട്. ഇന്നലെ മാത്രം ഏഴ് പേര്‍ക്ക് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു. ചെതലയം, പുല്‍പ്പള്ളി, ഇടവക, ചീരാല്‍, കോട്ടത്തറ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ എലിപ്പനി മരണം 21 ആയി.

ഇന്നലെ സംസ്ഥാനത്ത് 51 പേര്‍ക്ക് ഡെങ്കി, 12 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. എറണാകുളത്ത് മാത്രം 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തക്കാളിപനി അടക്കം കുട്ടികളിലും പകര്‍ച്ചപ്പനി വ്യാപകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.