ഒമിക്രോണ്‍ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബിഎ 2.75 ഇന്ത്യയില്‍; നിരീക്ഷണത്തിലെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബിഎ 2.75 ഇന്ത്യയില്‍; നിരീക്ഷണത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദമായ ബിഎ. 2.75 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇതു നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ട്. യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയില്‍ വ്യാപന ശേഷി കുറവാണ്.

ലോകത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ് റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് അറിയിച്ചു. ജൂണ്‍ 27 ജൂലൈ 3 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി 4.6 മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ 13,086 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,35,31,650 ആയി. സജീവ കേസുകള്‍ 1,14,475 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.