ന്യൂഡൽഹി: മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം കുറയ്ക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കി. ശമ്പളത്തോടൊപ്പം അലവൻസുകളും 30% കുറയും. ലോക്സഭയിൽ ചൊവ്വാഴ്ച്ച ബിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭാവത്തിൽ സഹ ആഭ്യന്തരമന്ത്രിയാണ് ബിൽ അവതരിപ്പിച്ചത്. പ്രസ്തുത ബില്ലിനെ പ്രതിപക്ഷാംഗങ്ങളും പിന്തുണച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെ കണക്കിലെടുത്താണ് ബിൽ അവതരിപ്പിക്കപ്പെട്ടത്.എംപിമായുടെ പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 70% എംപിമാരും ശമ്പളത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തെ ശമ്പളമാണ് വെട്ടിക്കുറയ്ക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച ഓർസിനൻസിന് അംഗീകാരം നൽകിയിരുന്നു.