സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം; പകരം മന്ത്രി തല്‍ക്കാലം ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം;  പകരം മന്ത്രി തല്‍ക്കാലം ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഭരണഘടനാ വിമര്‍ശനത്തിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്നുള്ള സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജിയെന്നും പകരം മന്ത്രി തല്‍ക്കാലം ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി നിലകൊള്ളുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്കുവേണ്ടിയാണ്. രാജിവച്ചതിലൂടെ സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിച്ചത് ഉന്നത ജനാധിപത്യ മൂല്യമാണ്. സജി ചെറിയാന് തെറ്റുപറ്റി. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം തന്നെ മനസിലാക്കി. രാജിവച്ചതോടെ പ്രശ്‌നങ്ങള്‍ അപ്രസക്തമായി.

വകുപ്പുകള്‍ കൈമാറുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐകെജി സെന്റര്‍ ആക്രമണത്തില്‍ ഊര്‍ജിത അന്വേഷണമാണ് നടക്കുന്നത്. രാത്രിയിലാണ് ആക്രമണമുണ്ടായത് അതിനാല്‍ തന്നെ പ്രതിയെ കണ്ടെത്തി പിടികൂടാന്‍ സമയമെടുക്കുമെന്നും കോടിയേരി പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.