കെ.കെ രമ ഒറ്റുകാരി; എംഎല്‍എ സ്ഥാനം ലഭിച്ചത് പാരിതോഷികം: അധിക പ്രസംഗവുമായി എളമരം കരീം

കെ.കെ രമ ഒറ്റുകാരി; എംഎല്‍എ സ്ഥാനം ലഭിച്ചത് പാരിതോഷികം: അധിക പ്രസംഗവുമായി എളമരം കരീം

കോഴിക്കോട്: കെ.കെ രമ എംഎല്‍എയെ അധിക്ഷേപിച്ച് എളമരം കരീം എം.പി. കെ.കെ രമ ഒറ്റുകാരിയാണ്. അതിന് കിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനം. എംഎല്‍എ ആയതുകൊണ്ട് അഹങ്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം. ടി.പി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു സി.എച്ച് അശോകന്‍.

അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കളെ പ്രകോപിപ്പിക്കുന്നത് എന്നായിരുന്നു കെ.കെ രമയുടെ പ്രതികരണം.

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റു ക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എല്‍.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനം ഉപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കരിം പ്രസംഗത്തില്‍ പറഞ്ഞു.

ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.

കായിക താരം  പി.ടി ഉഷയുടെ രാജ്യസഭ അംഗത്വത്തിനെതിരെയും എളമരം കരീം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചതെന്നുമായിരുന്നു എളമരം പറഞ്ഞത്. ഈ സംഭവവും ഏറെ വിവാദമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.