കെ ഫോണ്‍ കണക്ഷന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുക 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക്; ബാന്‍ഡ് വിഡ്ത് നല്‍കുന്നത് ബിഎസ്എന്‍എല്‍

കെ ഫോണ്‍ കണക്ഷന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുക 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക്; ബാന്‍ഡ് വിഡ്ത് നല്‍കുന്നത് ബിഎസ്എന്‍എല്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ ഫോണില്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത് 40,000 ഇന്റര്‍നെറ്റ് കണക്ഷന്‍. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നത്.

ഒട്ടും താമസിക്കാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്ന് കെഎസ്ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. ബിഎസ്എന്‍എല്ലാണ് ബാന്‍ഡ് വിഡ്ത് നല്‍കുക. കെ ഫോണ്‍ നേരിട്ട് സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉടന്‍ ലഭ്യമാകും. കെ ഫോണിന്റെ നടത്തിപ്പ് സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗസമിതിയെ നിയോഗിച്ചു. ചിഫ് സെക്രട്ടറി ഡോ. വി പി ജോയ് ആണ് സമിതി അധ്യക്ഷന്‍.

ധന അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ സിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ഡോ. സന്തോഷ് ബാബു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ അംഗങ്ങളാണ്.

പദ്ധതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, കെ ഫോണിനെ വരുമാനദായകമാക്കാന്‍ ചാനല്‍ ഓപ്പറേറ്റര്‍മാരുടെ തെരഞ്ഞെടുപ്പിനായി ബിഡ് വാഗ്ദാനങ്ങള്‍ ക്ഷണിക്കുന്നതിന് യോഗ്യതകള്‍ നിശ്ചയിക്കല്‍ എന്നിവ സമിതി പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.