ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാള്‍; ആദ്യ ഘട്ടത്തില്‍ കയറ്റിയയച്ചത് 3,000 ചാക്ക് സിമന്റ്

ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാള്‍; ആദ്യ ഘട്ടത്തില്‍ കയറ്റിയയച്ചത് 3,000 ചാക്ക് സിമന്റ്

ന്യൂഡല്‍ഹി: ഇന്ധനത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്ത് നേട്ടം കൊയ്യുകയാണ് നേപ്പാളിലെ കമ്പനികള്‍. പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ളതാന്‍സെന്‍ ബ്രാന്‍ഡാണ് ഇന്ത്യയിലെത്തുന്നത്. ആദ്യമായാണ് നേപ്പാളില്‍ നിന്ന് സിമന്റ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ആദ്യ ദിനത്തില്‍ 3000 ചാക്ക് സിമന്റ് ഇന്ത്യയിലേക്ക് അയച്ചതായും ദിനംപ്രതിയുള്ള ആവശ്യകത അനുസരിച്ച് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുമെന്നും പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പിആര്‍ഒ ജീവന്‍ നിരുവാല അറിയിച്ചു. ഏകദേശം അമ്പതോളം സിമന്റ് നിര്‍മാണകമ്പനികളാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പല്‍പ ഉള്‍പ്പെടെ 15 കമ്പനികള്‍ സിമന്റും ക്ലിങ്കറും നിര്‍മിക്കുന്നുണ്ട്.

നേപ്പാളില്‍ നിന്നുള്ള സിമന്റിന് വിലയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. സിമന്റിന്റെ കയറ്റുമതിയിലൂടെ നേപ്പാളിന് ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ 15 ശതമാനം കുറവുണ്ടാകുമെന്ന് പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ദിനംപ്രതി 1,800 ടണ്‍ സിമന്റും 800 ടണ്‍ ക്ലിങ്കറുമാണ് പല്‍പ സിമന്റ് ഉത്പാദിപ്പിക്കുന്നത്.കമ്പനിയുടെ ഉത്പാദനക്ഷമത 3,000 ടണ്ണാണ്. ഇന്ത്യയില്‍ സിമന്റ് വിലയില്‍ നേരിയ കുറവുണ്ടാക്കാന്‍ നേപ്പാളില്‍ നിന്നുള്ള കയറ്റുമതി സഹായിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.