ഇംഫാല്‍ രൂപത മുന്‍ മെത്രാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് മിറ്റത്താനി കാലം ചെയ്തു; വിടവാങ്ങിയത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഭയെ വളര്‍ത്തിയ ഇടയന്‍

ഇംഫാല്‍ രൂപത മുന്‍ മെത്രാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് മിറ്റത്താനി കാലം ചെയ്തു; വിടവാങ്ങിയത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഭയെ വളര്‍ത്തിയ ഇടയന്‍




ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ രൂപതയുടെ മുന്‍ മെത്രാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് മിറ്റത്താനി (91) കാലം ചെയ്തു. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച്ച ഇംഫാലിലെ സെന്റ് ജോസഫ്‌സ് കതീഡ്രല്‍ പള്ളിയില്‍ നടക്കും.

കോട്ടയം ജില്ലയിലെ കാളികാവിലാണ് മാര്‍ ജോസഫ് മിറ്റത്താനിയുടെ ജനനം. കുറവിലങ്ങാട് സെന്റ് മേരീസ് ഇടവകാംഗമായിരുന്നു. സേക്രട്ട് ഹാര്‍ട്ട് സെമിനാരിയിലായിരുന്നു വൈദിക പഠനം.

1931 ജൂലൈ 12 ന് ജനിച്ച അദേഹം 1959 ഏപ്രില്‍ 23 നാണ് വൈദികനായി അഭിഷിക്തനാകുന്നത്. 1969 ല്‍ അസമിലെ തെസ്പൂര്‍ രൂപതയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടു. 1980 ലാണ് ഇംഫാലിലെ ബിഷപ്പായി മാര്‍ ജോസഫ് മിറ്റത്താനി നിയമിതനായത്.

പതിനഞ്ച് വര്‍ഷത്തിനു ശേഷം 1995 ല്‍ ഇംഫാല്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി. 2006 ല്‍ 75-ാം വയസില്‍ അദേഹം വിരമിച്ചു. പിന്നീട് ഇംഫാലില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഭയെ വളര്‍ത്തുന്നതില്‍ അദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. തന്റെ രൂപതയിലെ ഓരോ പ്രദേശത്തെക്കുറിച്ചും വളരെ ആഴത്തിലുള്ള അറിവ് അദേഹത്തിന് ഉണ്ടായിരുന്നു. മണിപ്പൂരില്‍ സഭയുടെ പല വികസന പദ്ധതികള്‍ക്കും നേതൃത്വം വഹിച്ചിരുന്നത് മാര്‍ ജോസഫ് മിറ്റത്താനി ആയിരുന്നു.

നല്ലൊരു സംഘാടകനായ അദേഹം കലാരംഗത്തും വളരെ തല്‍പരനായിരുന്നു. 63 വര്‍ഷം നീണ്ട വൈദിക ജീവിതത്തില്‍ 26 വര്‍ഷം ബിഷപ്പായും 27 വര്‍ഷം ആര്‍ച്ച് ബിഷപ്പായും മാര്‍ ജോസഫ് മിറ്റത്താനി പ്രവര്‍ത്തിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.