ന്യൂഡൽഹി: രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ നിയന്ത്രിത പട്ടികയില്‍പെടുന്ന ചരക്കുകളുടെ കൈമാറ്റം പ്രത്യേക രീതിയില്‍ ആയിരിക്കും നടക്കുക.
സ്വര്‍ണം, വെള്ളി, വജ്രം, കറന്‍സികള്‍, പുരാതന വസ്തുക്കള്‍, മരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, രാസവസ്തുക്കള്‍, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, വന്യജീവി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിയന്ത്രിത ഡെലിവറി എന്നാല്‍ ശരിയായ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലും അറിവിലും ഈ സാധനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും അനുവദിക്കുക എന്നതാണ്. മുഴുവന്‍ വിതരണ ശൃംഖലയും പരിശോധിച്ച് ഈ സാധനങ്ങളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ ഈ രീതി അടിസ്ഥാനപരമായി ഉപയോഗിക്കുന്നു.
കയറ്റുമതിയിലും ഇറക്കുമതിയിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇനി മുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരിക്കും നടക്കുക.
കസ്റ്റംസ് ഓഫീസര്‍ക്ക്, ആവശ്യമെങ്കില്‍, ചരക്കുകളില്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിക്കാം. ഇങ്ങനെയുള്ള ചരക്കുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തെ തടയാനും ഇതിനു പിറകിലെ വ്യക്തികളെ തിരിച്ചറിയുന്നതിനും ഇത് ഉപകാരപ്പെടും.
രാജ്യത്ത് ചരക്ക് സേവങ്ങളുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നടപടിക്ക് സാധിക്കുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.