മഹിളാമോര്‍ച്ചാ നേതാവിന്റെ ആത്മഹത്യ: ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

മഹിളാമോര്‍ച്ചാ നേതാവിന്റെ ആത്മഹത്യ: ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: മഹിളാമോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തു.

പാലക്കാട് സ്വദേശി പ്രജീവിനെതിരെയാണ് കേസെടുത്തത്. പ്രജീവാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസെടുത്തത്. ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു.

പ്രജീവിനെ വീഡിയോ കോളില്‍ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നും പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. കുറിപ്പില്‍ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമാക്കുന്നത്.

പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവില്‍ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ റെയില്‍വേ ജീവനക്കാരനായ പ്രജീവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം പ്രജീവിന് പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
കേസില്‍ കഴിഞ്ഞ ദിവസം പ്രജീവില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോണ്‍ രേഖകളും പരിശോധിച്ചു. തുടര്‍ന്നാണ് കേസെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.