കേരളത്തിലും മങ്കിപോക്‌സ്?... യുഎഇയില്‍നിന്ന് വന്ന ഒരാളെ നിരീക്ഷണത്തിലാക്കി

കേരളത്തിലും മങ്കിപോക്‌സ്?... യുഎഇയില്‍നിന്ന് വന്ന ഒരാളെ നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: ലോകരാഷ്ട്രങ്ങളെ ആരോഗ്യ ഭീതിയിലാക്കിയ മങ്കിപോക്‌സ് കേരളത്തിലും എത്തിയതായി സംശയം. സംസ്ഥാനത്ത് കുരങ്ങുപനി സംശയിച്ച് ഒരാളെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വെളിപ്പെടുത്തി. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പൂന്നൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകുകയുള്ളെന്നും മന്ത്രി പറഞ്ഞു.

യുഎഇയില്‍നിന്ന് കേരളത്തില്‍ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാള്‍ക്ക് ചുരുക്കം ആളുകളുമായി മാത്രമേ സമ്പര്‍ക്കമുണ്ടായിട്ടുള്ളു. ഇവരെയും നിരീക്ഷിച്ച് വരികെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന കുരങ്ങുപനി ഇരുണ്ട ഭൂഗണ്ഡം വിട്ട് മറ്റ് രാജ്യങ്ങളിലേക്കും പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചതാണ് നിലവിലുള്ള അപകടകരമായ അവസ്ഥ. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തവരില്‍ പോലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ലോകാരോഗ്യ സംഘടനയെ വരെ ആശങ്കയിലാക്കി. യുഎഇ ലും കഴിഞ്ഞ ദിവസങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു.



കാര്യമായ അപകടകാരിയായ വൈറസ് അല്ല മങ്കിപോക്‌സ്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള വൈറസ് ബാധകളിലൊന്നാണിത്. എങ്കിലും ഫലവത്തായ വാക്‌സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.

ഒരാഴ്ചയ്ക്കിടെ ലോകത്താകെ മങ്കിപോക്‌സ് ബാധിതരുടെ എണ്ണം 77 ശതമാനം വര്‍ധിച്ചു. ഈ മാസം എട്ടാം തിയതി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന. കോവിഡിനു സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യമാകും യോഗം ചര്‍ച്ച ചെയ്യുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.