കൊച്ചി: സാഹസികമായി വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നതിന് എതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവര്‍മാരോട് ഒരു ദാക്ഷിണ്യം കാണിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
വീഴ്ച്ച വരുത്തിയാല്‍ പ്രത്യാഘാതം ഓര്‍മിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 2002 ഡിസംബറില്‍ മാമലക്കണ്ടം-കോതമംഗലം റൂട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കും വിചാരണ കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കിയത് ശരിവെച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഡിസംബര്‍ 29നാണ് ചാക്കോച്ചി എന്ന ബസ് രണ്ടാം മൈലില്‍ വെച്ച് അപകടത്തില്‍പ്പെടുന്നത്. 63 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടത് കൈത്തണ്ടയ്ക്ക് സ്വാധീനക്കുറവുള്ള വ്യക്തിയായിരുന്നു ഡ്രൈവര്‍. ഇയാള്‍ ഹെവി ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ച് അപകടമുണ്ടാക്കിയത് അശ്രദ്ധ മാത്രമായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അപകടം ഉണ്ടാവും എന്ന് അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തിയാണ് ഇതെന്ന് കോടതി വിലയിരുത്തി.
ഇവിടെ മൃദു സമീപനം സ്വീകരിച്ചാല്‍ ഡ്രൈവിങ് നേരമ്പോക്ക് മാത്രമായി കാണുന്ന സ്ഥിതിയുണ്ടാവും. അശ്രദ്ധ മൂലം മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഇടയാക്കിയതിന് 304 എ വകുപ്പാണ് ബാധകമാവുക എന്ന പ്രതികളുടെ വാദം ഹൈക്കോടതി തള്ളി.
ലൈസന്‍സ് ഇല്ലാത്തയാള്‍ വാഹനം ഓടിച്ചാല്‍ അത് മരണത്തിലേക്ക് നയിച്ചേക്കാം എന്ന് അറിവുള്ളതാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നരഹത്യ കുറ്റത്തിന് ഐപിസി 304 പ്രകാരം വിചാരണക്കോടതി വിധിച്ച ശിക്ഷയേയും ഹൈക്കോടതി ശരിവെച്ചു.