ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്സിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ഡോക്ടര്‍മാരിലും മറ്റ് ആരോഗ്യ പ്രവര്‍ത്തകരിലും മങ്കിപോക്സിന്റെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ ഐസലേഷനില്‍ പ്രവേശിപ്പിക്കണം, ആശുപത്രികള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്ത സമ്പര്‍ക്കത്തിലൂടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുക. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നിട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്. അതേസമയം വിദേശത്ത് നിന്ന് കേരളത്തിൽ എത്തിയ ഒരാളെ മങ്കിപോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി.
മുന്‍പ് മങ്കിപോക്സ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലുള്ളയാളാണ് ഇദ്ദേഹം. സാമ്പിൾ പൂനെ വൈറോളജി ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് എത്തിയ ഇയാളും കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.