കൊച്ചി: കണ്ണൂരിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷയായി വിധിച്ചത്.
ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്.