കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഉപയോഗിച്ച വിവോഫോണിന്റെ ഉടമയിലേക്ക് തുടരന്വേഷണസംഘം കൂടുതല്‍ അടുത്തു. സംശയിക്കുന്നവരുടെ സി.ഡി.ആര്‍ (കാള്‍ ഡീറ്റെയില്‍സ് റെക്കാഡ്) ഇന്നലെ അന്വേഷണസംഘം ശേഖരിച്ചു.
മെമ്മറികാര്‍ഡ് അവസാനം തുറന്ന 2021 ജൂലൈ 19 ന് കലൂരിലെ വിചാരണക്കോടതിയുടെ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നവരിലേക്കാണ് അന്വേഷണം നീളുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഈസമയം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സുപ്രധാന വിവരങ്ങളും ഇതോടൊപ്പം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഫോണ്‍ ഉടമ വെളിച്ചത്തുവന്നാലേ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ, കൈമാറിയിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താനാകൂ. ജിയോ സിമ്മിട്ട ഫോണില്‍ നിഖില്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു. സി.ഡി.ആര്‍ ഡേറ്റയില്‍ ജിയോ സിമ്മില്‍നിന്നുള്ള കാളുകള്‍ പ്രത്യേകം ക്രോഡീകരിച്ചിട്ടുണ്ട്.
വാട്‌സാപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഫോണില്‍ ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയിലാണ് മെമ്മറികാര്‍ഡ് ഉപയോഗിച്ചത്. ചോദ്യം ചെയ്യലില്‍ അനുമതി ലഭിക്കാത്തതിനാല്‍ മെമ്മറികാര്‍ഡ് കേസില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത് അനിശ്ചിതത്വത്തിലായി. നിര്‍ണായക വിവരങ്ങള്‍ ഇവരില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം.