കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് നിഗമനം

കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് നിഗമനം

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യത്തിന് വീണ്ടും സാക്ഷ്യം വഹിച്ച്‌ കോഴിക്കോട്. തൊട്ടില്‍പാലം പശുക്കടവില്‍ പിറക്കന്‍തോട് സ്വദേശി ആന്‍ഡ്രൂസിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തി.

മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ തൊട്ടില്‍പാലം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സായുധരായ മാവോയിസ്റ്റ് സംഘം വീട്ടിലെത്തിയത്. ശേഷം പത്ത് മിനിറ്റിലേറെ സമയം വീട്ടില്‍ ചിലവഴിച്ചു.

മലയാളം, കന്നഡ ഭാഷകളിലാണ് ഇവര്‍ വീട്ടുകാരോട് സംസാരിച്ചത്. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് പോസ്റ്റര്‍ പതിച്ചത് തങ്ങളാണെന്ന് സംഘം വീട്ടുകാരെ അറിയിച്ചു. പശുക്കടവ് ടൗണില്‍ മാവോയിസ്റ്റ്കാരുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററിന്റെ ഉത്തരവാദിത്വമാണ് സംഘം ഏറ്റെടുത്തത്.

ഇവര്‍ വയനാട്ടിലെ കാടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണെന്ന നിഗമനമാണ് പൊലീസിന്. പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഉണ്ണിമായ, ലത, സുന്ദരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍. കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.