വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസ്: ശബരീനാഥന്‍ അറസ്റ്റില്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസ്:  ശബരീനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന്‍ അറസ്റ്റില്‍.

വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചത് പ്രചരിച്ചതിന് പിന്നാലെ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് ഗവണ്‍മെന്റ് പ്ലീഡര്‍ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിച്ചത്.

ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ ചിലര്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്തത്.

ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

തത്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.