സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇ.ഡി സുപ്രീം കോടതിയില്‍; വിചാരണ ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം

 സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇ.ഡി സുപ്രീം കോടതിയില്‍; വിചാരണ ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യവുമായി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയില്‍.

കേസ് ബംഗളൂരുവിലെ കോടതിയിലേക്കു മാറ്റണമെന്നാണ് ഇ.ഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണ് ഇ.ഡിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്് ശേഷമാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാന്‍ തീരുമാനമായത്.

അടുത്തിടെ സ്വപ്നയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകള്‍ വീണ്ടും ശ്രദ്ധേയമായത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സ്വപ്നയ്ക്കെതിരെയുള്ള കേസുകളിലും അന്വേഷണ വേഗം കൂട്ടിയിരുന്നു.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ബംഗളൂരുവിലേക്ക് മാറ്റാന്‍ ഇ.ഡി ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ശിവശങ്കര്‍, സരിത്ത് തുടങ്ങി നാല് പ്രതികളാണ് ഈ കേസിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.