തിരുവനന്തപുരം: മുസ്ലീം സംഘടനകള്‍ കണ്ണുരുട്ടിയതോടെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിച്ചു. വോട്ട് ബാങ്കില്‍ വിള്ളല്‍ വീണേക്കുമെന്ന ഭയമാണ് സര്‍ക്കാരിനെ യു ടേണ്‍ അടിക്കാന്‍ പ്രേരിപ്പിച്ചത്.
വഖഫ് ബോര്‍ഡ് നിയമനവുമായി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടു വരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പല മുസ്ലീം സംഘടനകളും പരസ്യമായി സര്‍ക്കാരിനെതിരേ രംഗത്തു വന്നിരുന്നു. ഇതോടെയാണ് മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയത്.
2016 ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല.
നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചിരുന്നതായും പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ക്രൈസ്തവ-ഹൈന്ദവ സമുദായങ്ങളുടെ വിഷയം വരുമ്പോള്‍ കടുകട്ടി നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം വിഭാഗത്തിന്റെ കാര്യം വരുമ്പോള്‍ മുട്ടില്‍ ഇഴയുന്നുവെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ് വഖഫ് വിഷയത്തിലെ നിലപാടുമാറ്റം.