നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി സോണിയ ഗാന്ധി; നേതാക്കളെയും പ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി സോണിയ ഗാന്ധി; നേതാക്കളെയും പ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡി ഓഫീസിലെത്തി. സോണിയാ ഗാന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി എഐസിസി ഓഫീസില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ഇഡിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. നിരോധനാജ്ഞയും അവഗണിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് 12 മണിയോടെ വാഹനത്തിലാണ് ഇഡി ഓഫീസില്‍ സോണിയ എത്തിയത്. സോണിയയെ പാര്‍ട്ടി എംപിമാരും പ്രവര്‍ത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും അനുഗമിച്ചു. ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച എംപിമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവര്‍ത്തകരെ വിലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. നിരവധി വാഹനങ്ങളിലായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സോണിയ ഇഡി ഓഫീസിലെത്തിയെങ്കിലും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തുമെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യല്‍.

ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും. അവരുടെ പ്രായവും അനാരോഗ്യവും പരിഗണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഇഡി എത്തിയതെന്നാണ് വിവരം.

അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗം പാര്‍ലമെന്റില്‍ നടന്നു. സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇഡിക്കെതിരേ വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.