പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി ഹൈക്കോടതി ഉത്തരവ്; ഹർജി നാളെ വീണ്ടും പരിഗണിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി ഹൈക്കോടതി ഉത്തരവ്; ഹർജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്‌ഇ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ സിബിഎസ്‌ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്‌ഇയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാൽ സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാല്‍ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മിക്ക സിബിഎസ്‌ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളില്‍ പ്ലസ് ടു ഇല്ല എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. സിബിഎസ്‌ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.