സ്വാ‍ര്‍ത്ഥരഹിതയായ നേതാവാണ് സോണിയാ; ഇ.ഡി നീക്കം കോൺഗ്രസ് നേതാക്കളെ മനപ്പൂർവ്വം അപമാനിക്കാൻ: പ്രതിപക്ഷ നേതാവ്

സ്വാ‍ര്‍ത്ഥരഹിതയായ നേതാവാണ് സോണിയാ; ഇ.ഡി നീക്കം കോൺഗ്രസ് നേതാക്കളെ മനപ്പൂർവ്വം അപമാനിക്കാൻ: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെ മനപ്പൂർവ്വം അപമാനിക്കാനാണ് നാഷണൽ ഹെറാൾ‍ഡ് കേസിലെ ഇ.ഡി നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രധാനമന്ത്രിയാകാന്‍ അവസരം നല്‍കിയിട്ടും അത് വേണ്ടെന്നു വെച്ച സോണിയാ ഗാന്ധിയെയാണ് കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവര്‍ക്ക് ഭയം ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. 'ഹിറ്റ്‍ലര്‍ക്കും മുസ്സോളിനിക്കും ഉണ്ടായിരുന്നു ഈ ഭയം. അതേ ഭയമാണ് നരേന്ദ്ര മോഡിക്കും. ചുറ്റിനുമുള്ള എല്ലാത്തിനോടും ഉള്ള ഈ ഭയമാണ് ഇത്തരം കേസുകള്‍ക്ക് പിന്നിലെന്നും' വി.ഡി സതീശന്‍ ആരോപിച്ചു.

രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാതെ മാറി നിന്ന നേതാവാണ് സോണിയാ. സ്വാ‍ര്‍ത്ഥരഹിതയായ നേതാവാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. സോണിയായിക്കോ രാഹുലിനോ ഇക്കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ല. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇ.ഡിയുടെ നീക്കമെന്ന്' സതീശൻ പറഞ്ഞു.

'അപകീര്‍ത്തിപ്പെടുത്താം. ബുദ്ധിമുട്ടിക്കാം. അതിലപ്പുറം ഈ നീക്കത്തില്‍ ഒന്നുമില്ല. രാജ്യത്ത് നിരവധി കേസുകള്‍ ഇനി എടുക്കുന്നുണ്ട്. അതില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് കോടതിയില്‍ എത്തുന്നത്. അതേസമയം കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് ഇ.ഡിക്ക് മാത്രമായി അന്വേഷിക്കാന്‍ ആകില്ലെന്ന് സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷത്തെയും വിശ്വാസമില്ല. അതുകൊണ്ടാണ് ഇവിടെ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.