കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൊല്ലം മുന്‍സിഫ് കോടതിയിൽ ഹാജരാകാൻ സമൻസ്. ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊല്ലം കുണ്ടറയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സോണിയയെ കൂടാതെ, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ. രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണ് സോണിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കും ഹാജരാകാന്‍ സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്പെന്‍ഡ് ചെയ്തത്. ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടായില്ലെന്നു കാണിച്ചാണ് അദ്ദേഹം മുന്‍സിഫ് കോടതിയെ സമീപിച്ചത്.